കുട്ടികൾ മരിച്ചെന്ന് പരാതി, പരിശോധനയിൽ തമിഴ്നാട്ടിൽ ഉൽപാദിപ്പിച്ച കഫ്സിറപ്പിൽ ആവശ്യത്തിൽ അധികം ഡിഇജി കണ്ടെത്തി

ന്യൂഡൽഹി: ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചെന്ന് പരാതിയിൽ അന്വേഷണം. മധ്യപ്രദേശിലാണ് ആശങ്ക ജനിപ്പിക്കുന്ന സംഭവം. അന്വേഷണത്തിൽ തമിഴ്നാട്ടിൽ ഉൽപാദിപ്പിച്ച കഫ്സിറപ്പിൽ അനുവദനീയമായതിലും അധികം ഡിഇജി ( ഡൈഎത്തിലീൻ ​ഗ്ലൈക്കോൾ ) കണ്ടെത്തിയിട്ടുണ്ട്. കാഞ്ചീപുരത്തെ ശ്രേഷൻ ഫാർമയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് ഇത് കണ്ടെത്തിയത്. മധ്യപ്രദേശ് സർക്കാരിൻറെ അഭ്യർത്ഥന പ്രകാരമാണ് തമിഴ്നാട് എഫ്ഡിഎ സാമ്പിൾ ശേഖരിച്ചത്. കോൾഡ്രിഫ് കഫ് സിറപ്പാണ് പരിശോധിച്ചത്.

മേഖലയിൽ ഉൽപാദിപ്പിക്കുന്ന 19 മരുന്നുകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുകയാണെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ നിന്നും ശേഖരിച്ച 6 സാമ്പിളുകളിലും പ്രശ്നം കണ്ടെത്തിയിട്ടില്ല. അതേസമയം കേന്ദ്ര സംഘങ്ങളുടെ പരിശോധന മേഖലയിൽ തുടരുകയാണെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജസ്ഥാനിൽ നിന്നും സമാനമായ പരാതി ഉയർന്നിട്ടുണ്ട്. ചുമ സിറപ്പുകൾ കഴിച്ച കുട്ടികൾ മരിച്ചെന്ന പരാതി ഉയർന്നതിനെ തുടർന്ന് രാജസ്ഥാൻ സർക്കാർ കർശന നടപടികൾ സ്വീകരിച്ചു. വിഷയത്തിൽ സംസ്ഥാന ഡ്രഗ് കൺട്രോളർ രാജാറാം ശർമ്മയെ സസ്‌പെൻഡ് ചെയ്തു. കൂടാതെ, ഡെക്‌സ്‌ട്രോമെത്തോർഫൻ അടങ്ങിയ നിശ്ചിത കഫ് സിറപ്പുകളുടെ വിൽപ്പന സംസ്ഥാനത്ത് നിരോധിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലുമായി ഇതുവരെ 12 കുട്ടികൾ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ആരോപണമുയർന്ന മരുന്നുകൾ വിതരണം ചെയ്ത കെയ്‌സൺസ് ഫാർമ വിതരണം ചെയ്യുന്ന 19 മരുന്നുകളുടെ വിതരണവും സർക്കാർ നിർത്തിവെച്ചിട്ടുണ്ട്. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ നിർദ്ദേശം നൽകി.