മലയിടംതുരുത്തിലെ ഒഴിപ്പിക്കല്‍ ശനിയാഴ്ച പൂര്‍ത്തീകരിക്കണം; കോടതിയുടെ കര്‍ശന നിര്‍ദേശം

കൊച്ചി: എറണാകുളം ജില്ലയിലെ മലയിടംതുരുത്ത് പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കല്‍ രണ്ടുദിവസത്തിനകം പൂര്‍ത്തികരിക്കാന്‍ കര്‍ശന നിര്‍ദേശം. പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയാണ് പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയത്. ശനിയാഴ്ച കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നാണ് കോടതി ആവസ്യപ്പെട്ടത്. ആലുവ റൂറല്‍ എസ്പി കുടിയൊഴിപ്പിക്കലിന് മതിയായ സുരക്ഷ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍സിഫ് കോടതി നിലപാട് കടുപ്പിച്ചത്. മുന്‍സിഫ് കോടതിക്കാണ് വിധി നടത്തിപ്പ് ചുമതല നല്‍കിയിട്ടുള്ളത്. ശനിയാഴ്ച ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തികരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അഭിഭാഷക കമ്മീഷന് മതിയായ സുരക്ഷ പൊലീസ് നല്‍കണം. പതിറ്റാണ്ടുകളായി പാരിയത്ത് കാവില്‍ താമസിക്കുന്ന എട്ടു ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്നാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.

സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ കഴിഞ്ഞ ദിവസം വൻ പ്രതിഷേധത്തിൽ അവസാനിച്ചിരുന്നു. അഭിഭാഷക കമ്മീഷന്‍ അഡ്വ. ജയപാലന്‍ സ്ഥലത്തെത്തി നടപടികള്‍ക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിക്കുകയായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാന്‍ ഇത് പതിനഞ്ചാം തവണയാണ് ശ്രമം നടന്നത്.

കുടിയൊഴിപ്പിക്കലില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പൊലീസ് നടപടികളില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാനും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ഒഴിപ്പിക്കല്‍ നടപടി സംഘര്‍ഷത്തില്‍ കലാശിക്കുകയും നിരവധി പേര്‍ക്ക് വയോധികര്‍ അടക്കം പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ 16 പേരെ അറസ്റ്റ് ചെയ്തു. 50 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.