കൊല്ലം: തേവലക്കര ഹൈസ്ക്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ചതിന്റെ ദുഃഖത്തിൽ കേരളം നിൽക്കുന്നതിനിടെ ജില്ലയിൽ നിന്നുള്ള മന്ത്രി ജെ ചിഞ്ചുറാണിയുടെ സൂംബ ഡാൻസ് വിവാദത്തിൽ. സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ സംഗമത്തിലായിരുന്നു മന്ത്രിയുടെ ഡാൻസ്. മിഥുന്റെ മരണത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് എതിരെ വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ ഡാൻസിന്റെ ദൃശ്യം ചർച്ചയാവുന്നത്. മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകരെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥി സഹപാഠികൾ വിലക്കിയിട്ടും ഷീറ്റിന് മുകളിൽ വലിഞ്ഞുകയറിയെന്നാണ് മന്ത്രിയുടെ വിവാദ പരാമർശം.

ഒരു പയ്യന്റെ ചെരിപ്പാണ്. ആ പയ്യനാ ചെരുപ്പെടുക്കാൻ ഷെഡിന്റെ മുകളിൽ കയറി. ചെരിപ്പെടുക്കാൻ പോയപ്പോൾ കാലൊന്ന് തെന്നി പെട്ടെന്ന് കയറി പിടിച്ചത് വലിയ കമ്പിയിലാണ്. ഇതിലാണ് കറണ്ട് കടന്നു വന്നത്. കുട്ടി അപ്പോഴേ മരിച്ചു. അത് അധ്യാപകരുടെ കുഴപ്പമൊന്നുമില്ല. പക്ഷെ നമ്മുടെ കുഞ്ഞുങ്ങൾ ഇതിന്റെ മുകളിൽ ഒക്കെ ചെന്ന് കേറുമ്പോൾ ഇത്രയും ആപത്തുണ്ടാകുമെന്ന് നമുക്കറിയില്ലല്ലോ. രാവിലെ സ്‌കൂളിലേക്ക് ഒരുങ്ങി പോയ കുട്ടിയാണ്. കുഞ്ഞ് മരിച്ചു തിരിച്ചു വരുന്ന അവസ്ഥ. ഒരുപക്ഷെ നമുക്ക് അധ്യാപകരെ കുറ്റം പറയാൻ പറ്റില്ല. സഹപാഠികൾ പറഞ്ഞിട്ട് പോലും അവൻ അവിടെ കയറിയതാണ്, മന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

























