തിരുവനന്തപുരം: നാമ നിര്‍ദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് 10 പേര്‍ പത്രിക പിൻവലിച്ചു. 20 മണ്ഡലങ്ങളിലായി സംസ്ഥാനത്ത് ആകെ 194സ്ഥാനാർത്ഥികളാണ് ഉള്ളത്. ഏറ്റവും അധികം സ്ഥാനാർത്ഥികൾ ഉള്ളത് കോട്ടയം മണ്ഡലത്തിലാണ്, 14 സ്ഥാനാർത്ഥികൾ. ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ ആലത്തൂരിലാണ്. 5 പേരാണ് ആലത്തൂരിൽ മത്സരത്തിനുള്ളത്.

ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ പ്രമുഖ സ്ഥാനാര്‍ത്ഥികൾക്കെല്ലാം അപരൻമാര്‍ മത്സര രംഗത്തുണ്ട്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് വടകരയിലെ കോണ്‍ഗ്രസ് വിമതന്‍ അബ്ദുള്‍ റഹീം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. നരിപ്പറ്റ മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹിയായിരുന്ന അബ്ദുള്‍ റഹീമാണ് പത്രിക പിന്‍വലിച്ചത്. ഇടുക്കി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശം നൽകിയിരുന്ന മനേഷ് കഴിഞ്ഞ ദിവസം പത്രിക പിൻവലിച്ചിരുന്നു. മാവേലിക്കരയിൽ ഒരാൾ മാത്രമാണ് പത്രിക പിൻവലിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ രണ്ട് അപരന്മാരും പത്രിക പിൻവലിച്ചില്ല. തൃശ്ശൂരിലും ഒരാള്‍ മാത്രമാണ് പത്രിക പിന്‍വലിച്ചത്. സ്വാതന്ത്രനായി പത്രിക നല്‍കിയ കെ.ബി സജീവാണ് തൃശ്ശൂരില്‍ പത്രിക പിൻവലിച്ചത്.


സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയായപ്പോള്‍ വടകരയില്‍ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്ക് മൂന്ന് അപര സ്ഥാനാര്‍ത്ഥികളുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനുമുണ്ട് രണ്ട് പേരാണ് ഉള്ളത്. കോഴിക്കോട് മണ്ഡലത്തില്‍ എം കെ രാഘവനും എളമരം കരീമിനും മൂന്ന് വീതം അപര സ്ഥാനാര്‍ത്ഥികളുണ്ട്. കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീ സാന്നിധ്യം ഇല്ല. ഏറ്റവും അധികം വനിതാ സ്ഥാനാര്‍ത്ഥികൾ ഉള്ളതാകട്ടെ വടകര മണ്ഡലത്തിലാണ്.























