കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിയും സുഹൃത്തും കേരളത്തിൽ എത്തി വിവാഹം ചെയ്ത സംഭവത്തിൽ വിമർശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല. കേരളം ലവ് ജിഹാദിന്റെ കേന്ദ്രമായി മാറുന്നു എന്നാണ് വിവാഹം ഉയർത്തി ശശികല ഉയർത്തുന്ന വാദം. മൊണാലിസയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും കെ പി ശശികല ഫെയ്സ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. മൊണാലിസയുടെ മാതാവിന്റെ അവകാശ വാദം എന്ന പേരിലാണ് ശശികല ആധാർ കാർഡിന്റെ ചിത്രം ഉൾപ്പെടെ പങ്കുവച്ച് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

നിയമപരമായി സാധുത ഇല്ലാത്ത വിവാഹം ആണ് സിപിഎം നേതാക്കൾ നടത്തി സർട്ടിഫിക്കറ്റ് വാങ്ങി കൊടുത്തത് എന്നാണ് ശശികല പറയുന്നത്. പെൺകുട്ടിക്ക് 18 വയസ്സായോ എന്നും അവർ ചോദിക്കുന്നു. പ്രണയക്കെണിയിൽ കുടുക്കിയാണ് യുവാവ് മൊണാലിസയെ കേരളത്തിൽ എത്തിച്ച് വിവാഹം ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മറ്റ് നേതാക്കളും ചേർന്ന് ഈ വിവാഹം പൂർത്തിയാക്കി. കേരളം ലവ് ജിഹാദിന്റെ കേന്ദ്രമായി മാറുകയാണ് എന്നും ശശികല ആരോപിക്കുന്നു.


ഹിന്ദു മാരേജ് ആക്ട് 1955 പ്രകാരം രണ്ടു പേരും ഹിന്ദു ആയാൽ മാത്രമേ വിവാഹം നിലനിൽക്കൂ. അതല്ല എങ്കിൽ മുസ്ലിം പയ്യൻ ഹിന്ദു ആയി മതം മാറണം. അല്ലാത്തപക്ഷം സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമായിരിക്കണം വിവാഹം. ഇനി അതല്ല എങ്കിൽ മുസ്ലിം പയ്യൻ ഹിന്ദു ആയി മതം മാറണം. അത് നടന്നിട്ടുണ്ടോ എന്നും ശശികല ചോദിക്കുന്നു. വ്യാജ ആധാർകാർഡ് ഉണ്ടാക്കി നൽകുന്ന സംഘങ്ങൾ ഉണ്ടെന്നും ശശി കലപറയുന്നു.
എന്നാൽ വിവാഹം നടത്തി നൽകിയ സിപിഎമ്മുകാരെ ഹിന്ദു വിരുദ്ധർ എന്ന് പറയാനാകില്ലെന്നും ശശികല പരിഹസിക്കുന്നു. സിന്ദൂരം ചാർത്തി നിലവിളക്ക് ഏറ്റുവാങ്ങുന്ന മൊണാലിസയുടെ ചിത്രം പങ്കുവച്ചാണ്. ശശികലയുടെ പ്രതികരണം. പ്രണയം വീട്ടുകാർ എതിർത്തതോടെയാണ് നാട് വിട്ട് കേരളത്തിലെത്തി കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്ലെ വിവാഹിതയായത്. പൂവാറിനടുത്ത് അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചാണ് കാമുകൻ മഹാരാഷ്ട്ര സ്വദേശി ഫർമാൻ ഖാൻ മൊണാലിസയുടെ കഴുത്തിൽ താലികെട്ടിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. വിവാഹത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി, എ എ റഹീം അടക്കമുള്ള നേതാക്കളാണ് ആശംസകളുമായി വിവാഹം നടക്കുന്ന അരുമാനൂർ ശ്രീ നൈനാർ ക്ഷേത്രത്തിൽ എത്തിയത്.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മോണാലിസ എന്നറിയപ്പെടുന്ന മോനി ഭോസ്ലെയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനും ബുധനാഴ്ച രാവിലെയാണ് തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. അച്ഛനിൽ നിന്ന് രക്ഷിക്കണമെന്നാണ് മോണാലിസയുടെ പരാതി. തന്റെ പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും സംരക്ഷണം വേണമെന്നുമായിരുന്നു മോണാലിസയുടെ ആവശ്യം. അന്യമതത്തിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്യാൻ കുടുംബം അനുവദിക്കുന്നില്ലെന്നും മോണാലിസ അറിയിച്ചിരുന്നു.























