കായംകുളം താലൂക്ക് ആശുപത്രിയില്‍ ഏഴു വയസുകാരന്റെ തുടയില്‍ സൂചി തുളച്ചുകയറിയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ ഏഴു വയസുകാരന്റെ തുടയില്‍ സൂചി തുളച്ചുകയറിയ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആശുപത്രി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി നിര്‍ദേശം നല്‍കി. രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പനി ബാധിച്ച് കായംകുളം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയ കുട്ടിയെ കട്ടിലില്‍ കിടത്തിയപ്പോഴാണ് സൂചി തുളച്ചു കയറിയത്. മറ്റേതോ രോഗിക്ക് കുത്തിവെപ്പെടുത്ത സൂചിയാണ് കട്ടിലിലുണ്ടായിരുന്നത്. ആശുപത്രി ജീവനക്കാരുടെ അലംഭാവം കാരണമാണ് സൂചി തുളച്ചുകയറിയതെന്നാണ് പരാതി. ഒരു രോഗിയെ മാറ്റി മറ്റൊരു രോഗിയെ കിടത്തുന്നതിന് മുമ്പ് കിടക്കവിരി ഉള്‍പ്പെടെ മാറ്റി ശുചീകരണം നടത്തണമെന്നാണ്.

എന്നാല്‍ ജീവനക്കാര്‍ ഇത് പാലിച്ചില്ലെന്നാണ് ആക്ഷേപം. സൂചി തുളച്ചുകയറിയതിനാല്‍ എച്ച്‌ഐവി അടക്കമുള്ള പരിശോധനകള്‍ നടത്തേണ്ട അവസ്ഥയിലാണ് കുട്ടി.