‘ഞങ്ങൾ ആത്മഹത്യയുടെ വക്കിൽ, പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങൾ’; രേണുവിൻറെ സഹോദരി

രേണു സുധിക്കെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് കുടുംബം. ചില യൂട്യൂബർമാർ തങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതമായ വാർത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും തങ്ങൾ ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്നും രേണുവിന്റെ സഹോദരി രമ്യ പറയുന്നു. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

”ഞങ്ങൾക്ക് സമൂഹത്തിന് മുന്നിൽ ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. എന്തോ മുൻവൈരാഗ്യം പോലെയാണ് ഞങ്ങളെ തിരഞ്ഞെടുത്ത് കുറച്ച് യൂട്യൂബേഴ്‌സ് വ്യാജവാർത്തകൾ ഉണ്ടാക്കുന്നത്. സന്ധ്യ എന്നൊരു യൂട്യൂബർ കഴിഞ്ഞ ദിവസം വീഡിയോ ഇട്ടിരുന്നു. സുധിച്ചേട്ടനെ കൊല്ലാൻ ഞങ്ങളുടെ പപ്പ കൂട്ടുനിന്നു എന്നൊക്കയാണ് പറയുന്നത്. സുധിച്ചേട്ടൻ മരിച്ച അന്ന് പപ്പ ആശുപത്രിയിലായിരുന്നു. എന്റെ ഫോട്ടോ എടുത്ത് കൊല്ലം സുധിയുടെ ആദ്യത്തെ ഭാര്യയാണ് എന്ന് പറഞ്ഞും ഇട്ടു. രേണുവുമായി എനിക്ക് പ്രശ്‌നമുണ്ട് എന്നൊക്കെയാണ് പറയുന്നത്. സുധിച്ചേട്ടനെ കടക്കാരാക്കിയത് ഞങ്ങളാണ് എന്നും. ആദ്യം പറ‍ഞ്ഞു എന്റെ പേര് സിന്ധു എന്നാണെന്ന്, പിന്നെ അത് രമ്യ ആക്കി.

സുധിച്ചേട്ടൻ പോയപ്പോൾ ഇവർ ഒറ്റയ്ക്ക് ആവുമല്ലോ എന്ന് കരുതി തൊട്ട് പിറകിലെ വീട് വാടകയ്ക്ക് എടുത്താണ് തങ്ങൾ താമസിക്കുന്നത്. ഇവരെ ഒറ്റപ്പെടുത്താൻ പറ്റില്ല. സുധിച്ചേട്ടൻ ഉണ്ടായിരുന്നപ്പോൾ ഞങ്ങളെ അങ്ങനെ തന്നെ ആയിരുന്നു നോക്കിയതും സ്‌നേഹിച്ചതും. കിച്ചുവിനെ ഇവിടെ നിന്ന് അടിച്ചിറക്കി വിട്ട് രേണുവും പപ്പയും ഞങ്ങളും താമസിക്കുകയാണ് എന്നാണ് ചിലർ പറയുന്നത്. പപ്പയെ അറസ്റ്റ് ചെയ്യണം എന്നൊക്കെ പറയുന്നു. ഞങ്ങളുടെ കുടുംബത്തിന് എന്തെങ്കിലും സംഭവിച്ചാൽ ഈ യൂട്യൂബ് വ്‌ളോഗർമാരായിരിക്കും അതിന് ഉത്തരവാദികൾ. ഞങ്ങൾ ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണ്. ഞാനും എന്റെ ഭർത്താവും അമ്മയും ഉൾപ്പെടെ ആത്മഹത്യ ചെയ്യേണ്ടി വരും”, രമ്യ അഭിമുഖത്തിൽ പറഞ്ഞു.