ബലാത്സംഗക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി, മറ്റൊരു വിവാഹം കഴിച്ച് ‘ഒളിവുജീവിതം’; 10 വർഷത്തിന് ശേഷം പിടിയിൽ

കൊല്ലം: ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളിയെ 10 വർഷത്തിന് ശേഷം പിടികൂടി. കൊല്ലം വെളിമൺ സ്വദേശി അഷ്‌റഫ് (47) ആണ് പിടിയിലായത്. കൊല്ലത്ത് മറ്റൊരു യുവതിയെ വിവാഹം ചെയ്ത് കഴിയുകയായിരുന്നു ഇയാൾ. ബലാത്സംഗക്കേസിൽ കോടതിയിൽ നിന്നും ജാമ്യം നേടിയ ശേഷം മുങ്ങിയതായിരുന്നു അഷ്‌റഫ്. എറണാകുളത്തു നിന്നാണ് അഷ്‌റഫിനെ തലശ്ശേരി പൊലീസ് പിടികൂടിയത്. 2016 ൽ തലശ്ശേരി സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ.

2016 ൽ തലശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതാകുന്നതോടെയാണ് കേസിന് തുടക്കം. പിന്നീട് പൊലീസ് അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തുന്നത്. എറണാകുളത്തു കൊണ്ടുപോയി അഷ്‌റഫ് പീഡിപ്പിച്ചു എന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്. തലശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ അഷ്‌റഫിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോയി. ഇതോടെ കേസിന്റെ വിചാരണ നടപടികൾ തടസ്സപ്പെട്ടു. തുടർന്ന് കോടതി തന്നെ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. മാട്രിമോണിയൽ സൈറ്റുകൾ വഴി യുവതികളുമായി പരിചയം സ്ഥാപിച്ച് ദുരുപയോഗം ചെയ്യുകയായിരുന്നു ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. കൊല്ലത്ത് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. എറണാകുളത്ത് പെയിന്റ് പണിയാണെന്നാണ് പറഞ്ഞിരുന്നത്. രണ്ടാഴ്ചയോളം നിരീക്ഷിച്ചശേഷമാണ് കൊച്ചിയിൽ വെച്ച് ഇയാളെ പൊലീസ് പിടികൂടുന്നത്.