പേരാമ്പ്രയില്‍ എല്‍ഡിഎഫ് – യുഡിഎഫ് സംഘര്‍ഷം; ഷാഫി പറമ്പില്‍ എംപിക്ക് പരിക്ക്

കോഴിക്കോട്: പേരാമ്പ്രയില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഷാഫി പറമ്പില്‍ എംപിക്കും ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാറിനും പരിക്കേറ്റു. നിരവധി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. സംഘര്‍ഷം പിരിച്ചു വിടാന്‍ പോലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഷാഫി പറമ്പില്‍ എംപിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എംപിക്ക് മുഖത്തും തലയിലും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തിന്റെ ഭാഗമായി ഇന്ന് പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇരു വിഭാഗങ്ങളും ഇന്ന് വൈകിട്ട് പേരാമ്പ്രയില്‍ മാര്‍ച്ച് നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രകടനങ്ങള്‍ മുഖാമുഖം എത്തിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഡിവൈഎസ്പി ഹരിപ്രസാദ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്.