തൃശൂര്‍: ഇടിമിന്നലേറ്റ് തൃശൂര്‍ ജില്ലയില്‍ രണ്ടുപേര്‍ മരിച്ചു. വടപ്പാട് കോതകുളം ബീച്ചില്‍ വാഴൂര്‍ ക്ഷേത്രത്തിനു സമീപം വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ(42), വേലൂര്‍ കുറുമാന് പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പില്‍ വീട്ടില്‍ ഗണേശന് (50) എന്നിവരാണ് മരിച്ചത്. രാവിലെ വീടിനു പുറത്തെ ബാത്ത് റൂമില്‍ കുളിച്ചുകൊണ്ടിരിക്കെയാണ് നിമിഷയ്ക്ക് ഇടിമിന്നലേറ്റത്. വീടിനകത്തിരിക്കുമ്പോഴാണ് ഗണേശന് മിന്നലേറ്റത്.

തിരുവനന്തപുരം കാലവർഷമെത്തിയതോടെ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു.

























