വര്‍ക്കലയില്‍ നവവധു ജീവനൊടുക്കി, അന്വേഷണം

തിരുവനന്തപുരം: വര്‍ക്കല റാത്തിക്കലില്‍ പത്തൊമ്പതുകാരിയായ നവവധു ജീവനൊടുക്കി. റാത്തിക്കല്‍ നാസിയ മന്‍സിലില്‍ നൗഷാദിന്റെയും സഹീറയുടെയും മകളായ വാവ എന്നു വിളിക്കുന്ന നാസിയയാണ് മരിച്ചത്. സംഭവത്തില്‍ വര്‍ക്കല പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ച നാസിയയെ ആദ്യം വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

രണ്ടുമാസം മുമ്പാണ് നാസിയയുടെ വിവാഹം നടന്നത്. ഭര്‍ത്താവ് പരവൂര്‍ തെക്കുംഭാഗം സ്വദേശിയായ മാണിക്കഴികം വീട്ടില്‍ അന്‍സറാണ്. വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും അന്‍സര്‍ ജോലിസംബന്ധമായി കുവൈത്തിലേക്ക് പോയി. ഭര്‍ത്താവില്‍ നിന്ന് അകന്നുനില്‍ക്കേണ്ടി വന്നതിനെ തുടര്‍ന്ന് നാസിയയ്ക്ക് മാനസിക വിഷമമുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ അറിയിച്ചതായി പൊലീസ് പറയുന്നു.

കല്യാണം കഴിഞ്ഞ് രണ്ടുമാസം മാത്രമായതിനാല്‍ നിയമനടപടികളുടെ ഭാഗമായി ആര്‍ഡിഒയുടെ സാന്നിദ്ധ്യത്തിലായിരിക്കും ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കുക. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.