ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ ചെന്നിത്തല കാരാഴ്മയില്‍ യുവാവ് വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേല്‍പ്പിച്ചു. കാരാഴ്മ മൂശാരിപ്പറമ്ബില്‍ റാഷുദ്ദീന്‍ (48) ഭാര്യ നിര്‍മല (55) മകന്‍ സുജിത്ത് (33), മകള്‍ സജിന (24) റാഷുദ്ദീന്റെ സഹോദരി ഭര്‍ത്താവ് കാരാഴ്മ എടപ്പറമ്ബില്‍ ബിനു (47) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് കാരാഴ്മ നമ്പോഴിൽ തെക്കേതിൽ രഞ്ജിത്ത് രാജേന്ദ്രനെ (വാസു–32) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10 മണിയോടെ വെട്ടുകത്തിയുമായി വന്ന പ്രതി വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന സജിനയെ വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ സഹോദരനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ബഹളം കേട്ടെത്തിയ റാഷുദ്ദീനും ബിനുവും പ്രതിയുടെ കയ്യില്‍ നിന്നും വെട്ടുകത്തി പിടിച്ചു മേടിക്കുകയും ഈ സമയം പ്രതി കയ്യില്‍ കരുതിയിരുന്ന പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് ഇരുവരെയും തടസ്സം നിന്ന നിര്‍മ്മലയെയും മാരകമായി വെട്ടി പരുക്കേല്‍പ്പിക്കുകയുമായിരുന്നു.


ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവച്ച് മാന്നാർ പൊലീസിൽ വിവരമറിയിക്കുകയും ചെങ്ങന്നൂർ ഡിവൈഎസ്പി രാജേഷിന്റെ നിർദേശപ്രകാരം മാന്നാർ പൊലീസ് ഇൻസ്പെക്ടർ ബി.രാജേന്ദ്രൻ പിള്ള, എസ്ഐ സിദ്ധിഖ്, ഗ്രേഡ് എസ്ഐ വിജയകുമാർ, സിപിഒ ഹരിപ്രസാദ്, ഹോം ഗാർഡ് രാജേഷ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
കുവൈത്തില്‍ നഴ്‌സായ സജിനയെ ഭര്‍ത്താവിന്റെ മരണശേഷം പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രതിയുടെ സ്വഭാവദൂഷ്യം മനസ്സിലാക്കി സജിന വിവാഹത്തില്‍ നിന്നും പിന്മാറിയതിന്റെ പകയാണ് ആക്രമണത്തിന് കാരണം. സജിന വിദേശത്തു നിന്നും നാട്ടിലെത്തിയ വിവരമറിഞ്ഞ പ്രതി ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ റാഷുദ്ദീനെയും മകള്‍ സജിനയെയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പരിക്കേറ്റ നിര്‍മല, സുജിത്, ബിനു എന്നിവരെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.























