തിരുവനന്തപുരത്ത് യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് കുത്തിക്കൊന്നു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മലയിൻകീഴിൽ യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കരിങ്കാട്ടുകോണം സ്വദേശി ശരതാണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അഖിലേഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അരുൺ, സോളമൻ, അനീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 11.30 യോടെയാണ് സംഭവം. അരുൺ, സോളമൻ, അനീഷ് എന്നിവര്‍ മദ്യപിക്കുന്ന സ്ഥലത്തേക്ക് രാജേഷ് എന്നയാൾ എത്തിയതാണ് തുടക്കം. ഇവിടെ അടുത്തുള്ള ക്ഷേത്രത്തിൽ ഒരു വര്‍ഷം മുൻപ് മൈക്ക് സെറ്റ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാജേഷുമായുണ്ടായിരുന്ന തര്‍ക്കം വീണ്ടും ചര്‍ച്ചയായി. മദ്യ ലഹരിയിലായിരുന്ന പ്രതികൾ രാജേഷിനെ ആക്രമിക്കുകയായിരുന്നു.

ഈ സമയത്താണ് ശരതും അഖിലേഷും ഇവിടേക്ക് എത്തിയത്. രാജേഷിനെ മര്‍ദ്ദിക്കുന്നത് തടയാനായിരുന്നു ശരതിന്റെയും അഖിലേഷിന്റെയും ശ്രമം. പ്രതികൾ ബിയര്‍ കുപ്പ് പൊട്ടിച്ച് ശരതിനെയും അഖിലേഷിനെയും കുത്തി. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ ശരത് മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.