വയനാട്: കാട്ടിക്കുളത്ത് ബേലൂർ മഖ്നയെ മയക്കുവെടി വെക്കാനുള്ള ദൗത്യം ഇന്നും നടപ്പായില്ല. മണ്ണുണ്ടി കോളനിയുടെ അഞ്ചു ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ തുടരുകയാണ് കാട്ടാന. അടിക്കാട് നിറഞ്ഞ പ്രദേശമായതിനാണ് ദൗത്യം സങ്കീർണ്ണം ആകുന്നത്. നാളെ പുലർച്ചെ മുതൽ ആനയെ പിടികൂടാനുള്ള ശ്രമം തുടരും.

ഇന്ന് പുലർച്ചെ മൂന്നരയോടെ റേഡിയോ കോളർ സിഗ്നൽ ലഭിച്ചു. 10 ഗ്രൂപ്പുകളായി തിരിഞ്ഞ് ആനയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. രണ്ടുതവണ ആനയെ ദൗത്യ സംഘം നേരിൽ കണ്ടു. കുങ്കിയാനകളുമായി ചെല്ലുമ്പോൾ ആന ദിശ മാറി സഞ്ചരിക്കുന്ന സ്ഥിതിയായി. മാനന്തവാടി മൈസൂർ റോഡ് വഴിയെത്തിച്ച് മയക്കുവെടി വെക്കാനും ശ്രമം ഉണ്ടായി. അതും വിജയം കണ്ടില്ല. ഇരുൾ വീണപ്പോൾ ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു.


റേഡിയോ കോളർ സിഗ്നൽ ലഭിച്ചത് ആറ് തവണ. ഒടുവിൽ 4 48 ന് സിഗ്നൽ കിട്ടുമ്പോൾ ആന മണ്ണുണ്ടി കോളനിയുടെ മൂന്നു കിലോമീറ്റർ അകലെ തന്നെ. രാത്രി 65 വനം വകുപ്പ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തും. ആന ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങാതിരിക്കാൻ ജാഗ്രത പുലർത്തും. ദൗത്യം നാളെ രാവിലെ അഞ്ചരയ്ക്ക് പുനരാരംഭിക്കും.























