
തൃശൂര്‍: പ്രശസ്ത നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു. 65 വയസായിരുന്നു. ഇന്നലെ രാത്രി ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരിച്ചു. 350 ഓളം നാടന്‍ പാട്ടുകള്‍ രചിച്ചിട്ടുണ്ട്. കലാഭവന്‍ മണി ആലപിച്ച ഹിറ്റ് ഗാനങ്ങളിലൂടെയാണ് ഇദ്ദേഹം ജനപ്രിയനായത്.


മണി പാടിയ ചാലക്കുടി ചന്തയ്ക്കു പോകുമ്പോൾ, പകല്‍ മുഴുവൻ പണിയെടുത്ത്, മിനുങ്ങും മിന്നാമിനുങ്ങേ തുടങ്ങിയ ഗാനങ്ങളൊക്കെ അറുമുഖൻ വെങ്കിടങ്ങിന്റെ രചനയായിരുന്നു. കലാഭവന്‍ മണിക്ക് വേണ്ടി മാത്രം ഇരുനൂറോളം പാട്ടുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അറുമുഖൻ വെങ്കിടങ്ങ് എന്നറിയപ്പെടുന്ന എൻ എസ് അറുമുഖൻ ചലച്ചിത്ര ഗാനരചയിതാവായും ശ്രദ്ധ നേടിയിട്ടുണ്ട്. മീനാക്ഷീ കല്യാണത്തിലെ കൊടുങ്ങല്ലൂരമ്പലത്തില്‍, മീശമാധവനിലെ എലവത്തൂര് കായലിന്റെ തുടങ്ങിയ ഗാനങ്ങള്‍ രചിച്ചത് അദ്ദേഹമാണ്. ചന്ദ്രോത്സവം, ഉടയോന്, സാവിത്രിയുടെ അരഞ്ഞാണം തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം പാട്ടുകള്‍ എഴുതിയിട്ടുണ്ട്.
സംസ്കാരം വൈകീട്ട് മൂന്നിന് മുല്ലശ്ശേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.























