വിയറ്റ്‌നാം ബോട്ടപകടം; മരിച്ച 15 പേരില്‍ മലയാളി ദമ്പതികളും

ഹനോയ്: വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞ് 15 പേർ മരിച്ചു. വിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപത്ത് പ്രാദേശിക സമയം 10.30 ഓടെയാണ് സംഭവം. ലാവ ഫാർമസ്യൂട്ടിക്കൽ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളുമുണ്ട്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. വിയറ്റ്‌നാമിലുള്ള ഇന്ത്യന്‍ അംബാസിഡര്‍മാരുമായി സംസാരിച്ച ശേഷമാണ് മരിച്ചവരില്‍ മലയാളികള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. കൊല്ലം കൊട്ടാരക്കര സ്വദേശികളായ എവി തോമസും ഭാര്യ ലോവേനി തോമസ് എന്നിവരാണ് മരിച്ചത്.

ബോട്ടിൽ 36 പേരുണ്ടായിരുന്നെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ പലരുടെയും നില ​ഗുരുതരമാണ്.അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. രക്ഷാപ്രവ‌ർത്തനത്തിന് കേന്ദ്രം ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രാ​ഹുൽ ​ഗാന്ധി പറഞ്ഞു.

ഫു ക്വോക്കിന് സമീപം ഹോൻ മേ ങോയിലാണ് അപകടമുണ്ടായത്. ഓഷ്യൻ പേൾ ഐലൻഡ് കമ്പനി സർവീസ് നടത്തുന്ന സ്പീഡ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 32 ഇന്ത്യൻ യാത്രികരും മൂന്ന് ക്രൂം അംഗങ്ങളും ഒരു അറ്റൻഡന്റുമാണ് ബോട്ടിലുണ്ടായിരുന്നത്. കടൽ പ്രക്ഷുബ്ധമായതും ശക്തമായ കാറ്റ് വീശിയതും അപകടത്തിനു കാരണമായി എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ കൃത്യമായ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഹനോയിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ദുരിതബാധിതരെ സഹായിക്കാൻ ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫിസിലും ഹാനോയിയിലെ എംബസിയിലുമായി ഇന്ത്യൻ മിഷൻ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്