കൂടത്തായി കേസ്: ജോളി ജയിലിലിരുന്ന് ബി എ പരീക്ഷ എഴുതി

കണ്ണൂർ: കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ബിരുദധാരിയാകാൻ തയ്യാറെടുക്കുന്നു. കോഴിക്കോട് സബ് ജയിലിൽ തടവുകാരിയായി കഴിയുന്ന ജോളി പരീക്ഷയെഴുതാനായി കണ്ണൂർ വനിതാ ജയിലിലെത്തി. ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ബി എ ഹിസ്റ്ററിയുടെ പരീക്ഷയാണ് ജോളി എഴുതുന്നത്. ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയാണ് ഇപ്പോൾ ജോളി. ആകെ എട്ട് പേപ്പറുകളാണ് ഇത്തവണ ജോളിക്ക് എഴുതാനുള്ളത്. ഇതിൽ ആറ് പരീക്ഷകൾ എഴുതിക്കഴിഞ്ഞു.

ജയിലിലെ തന്നെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ക്ലാസുകൾ നയിക്കുന്നത്. ഈ പരീക്ഷകൾ കഴിഞ്ഞാൽ എസ് എൻ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ വിവിധ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പരീക്ഷകൾ നടക്കും. ജോളിയെ കൂടാതെ മറ്റ് തടവുകാരും ഡിഗ്രി പരീക്ഷകൾ എഴുതുന്നുണ്ട്. ഇത് കൂടാതെ സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയും നടക്കുന്നുണ്ട്. 2002-2016 കാലത്ത് തന്റെ കുടുംബാംഗങ്ങളായ ആറ് അംഗങ്ങളെ കൊലപ്പെടുത്തിയ കേസിലാണ് ജോളി ജയിൽ ശിക്ഷ അനുഭവിക്കുന്നത്.