കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷം. ഡയാലിസിസ്, ക്യാൻസർ രോഗികൾ അടക്കം ദുരിതത്തില്‍. നിലവിലെ സ്റ്റോക്ക് തീർന്നതിനെ തുടർന്ന് മെഡിക്കൽ കോളേജിന്റെ പ്രധാന കവാടത്തോട് ചേർന്നുള്ള ഫാർമസി കഴിഞ്ഞ ദിവസം അടച്ചിരുന്നു. ഇക്കഴിഞ്ഞ പത്താം തീയതിയാണ് എട്ടുമാസത്തെ പണം കുടിശ്ശികയായിരുന്ന തുടർന്ന് വിതരണക്കാർ മരുന്ന് വിതരണം നിർത്തിവെച്ചത്.കുടിശ്ശിക തീർക്കുന്നത് വരെയിത് തുടരാനാണ് ഇവരുടെ തീരുമാനം.

രോഗികള്‍ ദുരിതത്തിലായ സാഹചര്യത്തിൽ കോഴിക്കോട് കലക്ടർ മരുന്ന് വിതരണക്കാരുടെ അടിയന്തരയോഗം വിളിച്ചിരുന്നെങ്കിലും പ്രശ്നത്തിന് പരിഹാരം ആയിട്ടില്ല. നൽകാനുള്ള 30 കോടി രൂപ കുടിശ്ശിക തീർത്തില്ലെങ്കിൽ ഈ മാസം 31 ഓടെ സ്റ്റെന്റ് അടക്കമുള്ള ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളും വിതരണം നിർത്തിവയ്ക്കും എന്ന് മെഡിക്കൽ കോളേജിനെ അറിയിച്ചിട്ടുണ്ട്.


ജീവന്‍ രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍, ഫ്ലൂഡിയുകള്‍ എന്നിവ വാങ്ങിയ ഇനത്തിൽ 8 മാസത്തെ കുടിശ്ശികയാണ് മരുന്നു കമ്പനികൾക്ക് നൽകാനുളളത്.























