എല്ലാം തികഞ്ഞ ഒരു ‘മാം’, ആ കിരീടം സ്വന്തം തലയിൽ ചാർത്താം: പരസ്പരം ഏറ്റുമുട്ടി സീമ ജി. നായരും പി.പി. ദിവ്യയും

കണ്ണൂർ‌ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയ്ക്ക് മറുപടിയുമായി നടി സീമ ജി. നായർ രം​ഗത്ത്. ദിവ്യ ചാർത്തി തരുന്ന രത്ന കിരീടം തലയിൽ താങ്ങാനുള്ള തല തനിക്കില്ലെന്നും അതു സ്വന്തം തലയിൽ ചാർത്തുന്നതാകും നല്ലതെന്നും സീമ പറയുന്നു. ‘‘പി .പി ദിവ്യാ മാമിന്റെ പോസ്റ്റാണ്. എല്ലാം തികഞ്ഞ ഒരു ‘മാം’ ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്, ഈ അഭിപ്രായം ഞാൻ ശിരസ്സാവഹിക്കുന്നതായി രേഖപ്പെടുത്തുന്നു. കേരളത്തിൽ വേറെ ഒരു വിഷയവും ഇല്ലല്ലോ, അതുകൊണ്ടു ദിവ്യാ മാമിനു പ്രതികരിക്കാം. പിന്നെ രത്‌ന കിരീടം ഞങ്ങൾക്ക് ചാർത്തി തരുന്നതിലും നല്ലത്, സ്വന്തം തലയിൽ ചാർത്തുന്നതാണ്, ആ കിരീടം താങ്ങാനുള്ള തലയൊന്നും എനിക്കില്ല.’’–സീമ ജി.നായരുടെ വാക്കുകൾ.

ലൈംഗികാരോപണം നേരിടുന്ന കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതുമായി ബന്ധപ്പെട്ടാണ് സീമ ജി. നായരെയും അനുശ്രീയെയും രൂക്ഷമായി വിമർശിച്ച് ദിവ്യ രംഗത്തുവന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണെന്നും ഇങ്ങനെയുള്ള ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ അനുശ്രീയേയും സീമയേയും പോലുളളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുമെന്നും ദിവ്യ പറഞ്ഞു. ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ എന്ന ആമുഖത്തോടെയായിരുന്നു പി.പി. ദിവ്യയുടെ കുറിപ്പ്. അനുശ്രീയുടെയും സീമ ജി. നായരുടെയും ചിത്രങ്ങളും ദിവ്യ കുറിപ്പിനൊപ്പം പങ്കുവച്ചിരുന്നു.