ശശി തരൂരിന്റെ സ്റ്റാഫംഗം സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് പിടിയില്‍

ഡല്‍ഹി: ശശി തരൂരിന്റെ സ്റ്റാഫംഗം സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് പിടിയില്‍. തരൂരിന്റെ സ്റ്റാഫംഗം ശിവകുമാര്‍ പ്രസാദ് അടക്കം രണ്ട് പേര്‍ പിടിയിലായത് ഡല്‍ഹി വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നതിനിടയിലാണ്. 500 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് ശശി തരൂര്‍ എം പി പ്രതികരിച്ചു.

വിദേശത്തുനിന്നെത്തിയ ആളുടെ പക്കല്‍നിന്ന് സ്വര്‍ണം സ്വീകരിക്കുന്നതിനിടെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തതെന്ന് കസ്റ്റംസ് അറിയിച്ചു. എയര്‍ഡ്രോം എന്‍ട്രി പെര്‍മിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിച്ചത്.വിവരമറിഞ്ഞത് ഞെട്ടലോടെയാണെന്നും 72കാരനായ ഇദ്ദേഹത്തെ വിരമിച്ച ശേഷവും അനുകമ്പയുടെ പുറത്ത് തന്റെ സ്റ്റാഫില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നെന്നും തരൂര്‍ എക്‌സിലൂടെ പ്രതികരിച്ചു. സിപിഐഎമ്മും ബിജെപിയും സംഭവത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ്. സിപിഐഎമ്മും കോണ്‍ഗ്രസും സ്വര്‍ണ്ണക്കടത്തുകാരുടെ മുന്നണിയെന്ന വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. സ്വര്‍ണ്ണം കടത്തുന്നത് ആരാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.