മലപ്പുറം: വളാഞ്ചേരിയിൽ രോഗലക്ഷണങ്ങൾ കാണിച്ച ആറു പേർക്കും നിപ നെഗറ്റീവ്. സംസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. 49 പേരാണ് രോഗിയുമായി സമ്പർക്കത്തിൽ ഉള്ളത്. 45 പേർ ഹൈറിസ്ക്ക് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിൽത്തന്നെ 12 പേർ വീട്ടിലുള്ളവരാണ്. നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. നിപയുടെ ഉറവിടം കണ്ടെത്താനുള്ള സംയുക്ത പരിശോധന ആരംഭിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി. റൂട്ട് മാപ്പ് പ്രകാരം ഏപ്രിൽ 25നാണ് 42 വയസ്സുള്ള സ്ത്രീക്ക് പനി തുടങ്ങിയത്. 26ന് വളാഞ്ചേരിയിലെ ക്ലിനിക്കിലും 28ന് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടിയെന്നും പരിശോധനയിൽ വ്യക്തമായി. നിപ സ്ഥിരീകരിച്ച യുവതിയുടെ വീട്ടിലെ വളർത്തു പൂച്ച ചത്തിരുന്നു. നിപയുടെ സോഴ്സ് കണ്ടെത്തുന്നതിന്റെ ഭാഗമായി സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയക്കും.

























