പത്തനംതിട്ട: കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച് ആഗോള അയ്യപ്പ സംഗമത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ. അണ്ണാമലൈ. പത്തനംതിട്ടയില്‍ സംഘപരിവാർ സംഘടനകൾ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അണ്ണാമലൈ. ഒരു മനുഷ്യന് നരകത്തിലേക്ക് പോകാന്‍ ആവശ്യമായതെന്ന് ഭഗവത്ഗീതയില്‍ പറയുന്ന കാമം, കോപം, അത്യാഗ്രഹം എന്നീ മൂന്ന് കാര്യങ്ങളും മുഖ്യമന്ത്രി പിണറായി വിജയനിലും കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലും ഉണ്ടെന്ന് അണ്ണാമലൈ പറഞ്ഞു.

സനാതന ധര്‍മത്തെ ഇല്ലാതാക്കണം എന്ന് പറയുന്ന തമിഴ്നാട്ടിലെ മുഖ്യമന്ത്രി സ്റ്റാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതോടെ ആഗോള അയ്യപ്പ സംഗമത്തിന് പിന്നിലെ യഥാര്‍ഥ ലക്ഷ്യം എല്ലാവര്ക്കും മനസിലായെന്ന് അണ്ണാമലൈ പറഞ്ഞു. ദൈവത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും അര്‍ഹതയില്ലാത്തവരാണ് ഭഗവത് ഗീതയുമായി ജനങ്ങളെ ഉപദേശിക്കാന്‍ വന്നിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പും വോട്ടുകളും മാത്രമാണ് ഇരുനേതാക്കളുടേയും ലക്ഷ്യമെന്നും അണ്ണാമലൈ ആരോപിച്ചു.

























